Tuesday, June 22, 2010

അനുധാവനങ്ങളുടെ വഴിവക്കില്‍ - 1

ദിവസങ്ങള്‍ മിക്കപോഴും കടല്‍ത്തീരം പോലെയാണ്. കറുത്ത പേരുകളും ഒരേ സമയം രൂപം നേടുകയും നഷ്ടമാകുകയും ചെയ്യുന്ന ഒട്ടേറെ സമസ്യകളും അവ്യക്തതകളും മാത്രം അവശേഷിപ്പിക്കപെടുന്ന മണ്ണൊലിപ്പിന്റെ മണിക്കൂറുകള്‍.

വിശ്വാസവഞ്ചനയുടെ പുട്ടു പുഴുങ്ങി കട്ടന്‍ കാപ്പിയോടൊപ്പം വിളമ്പുന്ന സ്ഥിരം വീട്ടുവിശേഷങ്ങളുടെ ക്രമം തെറ്റാത്ത പൊള്ളലുകളുമായി കട്ടിലില്‍ കാലു നീട്ടിയിരിക്കേണ്ടുന്ന ഞായറാഴ്ചക്കാലങ്ങള്‍. ഇടക്കാലാശ്വാസത്തിനുപോലും വകനല്‍കാത്ത ഭര്‍ത്താവിന്റെ മുഴുനീളന്‍ സംഭാഷണങ്ങളിലൂടെ മൂരി നിവര്‍ത്തിയോടുന്ന കൊമ്പന്‍ പഴുതാരകളെ കാണാതിരിക്കാനാവില്ല. ഒഴിവാക്കലുകളുടെ എല്ലാ മൂളലുകളെയും വിഫലമാക്കിക്കൊണ്ട് ഒരര്‍ദ്ധ നിമിഷത്തില്‍ പുറപ്പെട്ടുപോവുന്ന ഒച്ചയുടെ വക്കുകളില്‍ തട്ടി കമഴ്ന്നു വീഴാന്‍ ഭാവിക്കെ ചാരി നില്‍ക്കുന്ന ഭിത്തിയില്‍ നിന്നും എണ്ണമെഴുക്കുകള്‍ എന്നിലേക്ക്‌ പടരാന്‍ തുടങ്ങും.

എനിക്കും മുന്നേ 'അദ്ദേഹം' വീട്ടിലെത്തുന്ന ദിവസങ്ങളില്‍ നഗരത്തിലെ ഏതെങ്കിലുമൊരു ഇടവഴിയില്‍ 'താങ്കളുടെ ശ്രീമതിയെ' കണ്ടിരുന്നു എന്ന് ഏതോ പരിചയക്കാരന്‍ പറഞ്ഞ 'നിര്‍ദോഷകര'മായൊരു വാചകവും കക്ഷത്തില്‍ തിരുകിയാവും ഇരിപ്പ്. കറുത്ത തറയുടെ അഴുക്കന്വേഷണങ്ങളിലേക്കു നീങ്ങുന്ന കുനിഞ്ഞു നില്‍പ്പാണ് ചോദ്യോത്തരവേളയുടെ ഏറ്റവും കനം കൂടിയ പാളി . "എന്താണ് നിന്റെ ഭാവം?" എന്നു ചോദിച്ചാല്‍ യാതൊരു ഭാവവുമില്ലാതെ നില്‍ക്കുക. എറിഞ്ഞുടഞ്ഞ പാത്രങ്ങള്‍ കൊണ്ടൊരു വീടുണ്ടാക്കാമായിരുന്നെന്നു ചിലപ്പോള്‍ ഞാനാലോചിക്കാറുണ്ട്.

മീന്‍മുള്ള് തൊണ്ടയില്‍ കുടുക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണം പോലെയാണ് ബന്ധങ്ങള്‍. ഒരിക്കല്‍ ഏറെ പിണക്കങ്ങളുടെ ആകെത്തുകയായി ദേഹത്തുവന്നു വീണ അയാളുടെ കനത്ത പ്രകടനങ്ങളുടെ ആഘാതത്തോടെ കട്ടിലില്‍ ഞാനൊരഭയാര്‍ത്ഥിയായി. രാത്രിയിലെ അപരിചിതനെ പുലര്‍വെട്ടത്തില്‍ തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ തൊണ്ടയില്‍ എണ്ണിയാല്‍ തീരാത്ത തോടികളുള്ള ഒരു കിണര്‍ അനങ്ങി. സ്വാഭിമാനത്തിന്റെ പതാകകളൊന്നും തന്നെ ഉയര്‍ത്താന്‍ ഇല്ലെങ്കിലും മറ്റൊരു മുറിയുടെ രണ്ടു പൂട്ടുകളുള്ള സുരക്ഷിതത്വത്തിലേക്ക് ഞാന്‍ പുതപ്പുമാറ്റി. വിറയ്ക്കാതിരിക്കാന്‍ കുന്നുകളെ കെട്ടിപ്പിടിച്ചു...തൊലിപ്പുറത്തെ മരുന്ന് വെയ്ക്കലില്‍ മാത്രം വിശ്വസിച്ചിരുന്ന അയാള്‍ക്കു മുന്നില്‍ പുളികുറഞ്ഞ മോരു കറിയുടെ മഞ്ഞപ്പായും വറുത്തരച്ച മീന്‍ കറിയുടെ വെന്ത കഷ്ണങ്ങളായും ഒക്കെ ഊണുമേശയില്‍ മാത്രം പ്രത്യക്ഷപ്പെടാന്‍ ഞാന്‍ പിന്നീട് ശ്രദ്ധിച്ചു.

No comments:

Post a Comment