Thursday, October 22, 2020

_എഴുത്ത്_



എഴുത്ത് കൊഴുത്ത് കൊഴുത്ത്

പകയാകും

പഴിയാകും

പലരാകും

പലതാകും

എഴുത്ത് പഴുത്ത് പഴുത്ത്.

Friday, July 16, 2010

തണുത്ത കാറ്റിന്റെ കാലു തട്ടി
എന്റെ മഷിക്കുടം ചരിഞ്ഞു.
ഇന്നലത്തെ രാത്രി
ഒരൊറ്റ നക്ഷത്രത്തെ മാത്രം
താങ്ങി നിര്‍ത്തി.
വിറങ്ങലിച്ച മണ്ണിനു മീതെ
നിര തെറ്റിയ കസേരകളുടെ 'നിശാഭാഷണം'.
നട്ടെല്ലിനെ എണ്ണിത്തിട്ടപ്പെടുത്തി
കയറിയിറങ്ങുന്ന ചെറു കിടുങ്ങലില്‍
മഞ്ഞ്‌ കുനിഞ്ഞിരുന്നു.

Tuesday, July 6, 2010

നിര്‍ജ്ജലീകരിക്കപ്പെട്ട
നാവികന്
കടല്‍ച്ചൊരുക്കിന്റെ
മഞ്ഞപ്പാനീയം.
കരിമ്മാനത്തിന്റെ
ചെരുവുകീറി
തഴപ്പായ.
വിറഞ്ഞുനില്‍ക്കുന്ന
ഹിമ പാതത്തിലേക്ക്
നങ്കുരത്തിന്റെ
കൂപ്പുകുത്തല്‍.

Tuesday, June 22, 2010

അനുധാവനങ്ങളുടെ വഴിവക്കില്‍ - 2

വാതിലില്‍ മുട്ടിയിരുന്ന വിരലുകളോട് മറുപടി പറഞ്ഞ എന്റെ നിശബ്ദ വിപ്ലവത്തിന്റെ മേല്‍ ഒടുവിലത്തെ പ്രയോഗം നടന്നത് ഒരുച്ച മയക്കത്തിനു ശേഷമാണ്. ഉണര്‍ന്നെണീറ്റു മുഖം കഴുകാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ പ്രശ്നങ്ങളുടെയൊക്കെ തുടക്കക്കാരനെന്നു ഗണിക്കാവുന്ന എന്റെ എഴുത്തുപുസ്തകത്തിലെ കറുത്ത അക്ഷരങ്ങള്‍ കക്കൂസിലെ കലക്ക വെള്ളത്തില്‍ പോങ്ങിക്കിടന്നിരുന്നു... ഭിത്തിയിലെ മുട്ടന്‍ കണ്ണാടിയിലൂടെന്നെ നിരീക്ഷിക്കുകയായിരുന്ന അയാളുടെ വിരലുകള്‍ തന്റെ മടിയിലെ തടിയന്‍ പുസ്തകത്തില്‍ തിടുക്കമില്ലാതെ താളം കൊട്ടി കൊണ്ടിരുന്നു... പഴയ നാളുകളില്‍ എന്റെ അക്ഷര വട്ടങ്ങളിലേക്ക് കൌതുകപൂര്‍വ്വം തലയാഴ്ത്തിയിരുന്ന അയാളില്‍ നിന്നും തിരികെ നടക്കാനാവാത്ത എല്ലാ അതിര്‍ത്തികളും ഞാനാ ഒറ്റ നിമിഷത്തില്‍ കിതച്ചോടിക്കടന്നു...

ഓഫീസില്‍ നിന്നിറങ്ങി പതിവു നടത്തമുപേക്ഷിച്ച് ആദ്യം വന്നു നിന്ന ബസ്സില്‍ക്കയറി. ഓരോ സ്റ്റോപ്പില്‍ വണ്ടി നില്‍ക്കുമ്പോഴും മുന്നോട്ടു നീങ്ങി പിന്നോട്ടുവന്നിരിക്കുന്ന മീന്‍ചരുവങ്ങളുടെ നീക്കുപോക്കുകളാല്‍ യാത്രയ്ക്ക് ഒരു 'കരകര' ശബ്ദം പശ്ചാത്തലമായി. എല്ലാ കയറ്റിറക്കങ്ങളും ചെന്നു ചേരുന്നത് സമതലത്തിലേക്ക് എന്നത് പോലെ കാണപ്പെടുന്ന കടല്‍ തീരത്തിന്റെ വര്‍ണ്ണ ബാഹുല്യത്തെ ഒരു വിദൂരക്കാഴ്ചയിലൊതുക്കി ടാറിട്ട റോഡില്‍ നിന്ന് വേവാനാണ് തോന്നിയത്. കടല്‍ക്കാറ്റും താഴ്വരക്കാറ്റും ചാക്രികവാതവുമൊക്കെ വീശിയടിക്കുന്ന പത്താം ക്ലാസിലെ ഭൂമിശാസ്ത്ര പുസ്തകത്തിന്റെ പേജു നമ്പര്‍ മറക്കാത്ത താളുകളിലേക്ക് മുടിയിഴകളൊതുക്കി ഇറങ്ങി. അപരിചിതരെ നോക്കി ചിരിക്കുകയും പരിചിതരെ അറിയാത്ത പോലെ (ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടു നടക്കുകയാണ്; എതിര്‍ കക്ഷി എന്തുതന്നെ വിചാരിച്ചാലും) പോവുകയും ചെയ്യുന്നതെന്താണെന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല. ഈര്‍പ്പം മാറാത്ത അടിയുടുപ്പ് പോലെ അസ്വസ്ഥത നല്‍കും ഇടയ്ക്കൊക്കെ വര്‍ത്തമാനങ്ങള്‍ എങ്കിലും അവയുടെ തണുപ്പിലേക്ക് തന്നെ നമ്മള്‍ ഉടലുകയറ്റിക്കൊണ്ടിരിക്കും...

രാത്രി 'ശനിയാഴ്ച്ചപ്പനി' പിടിച്ച (Saturday night's fever) റേഡിയോയ്ക്ക് വിശ്രമം കൊടുത്ത് ഉറങ്ങാന്‍ കിടന്നു. ജനാലയ്ക്കലിരുന്ന തുമ്പോടിഞ്ഞ പെന്‍സിലുകൊണ്ട് വെള്ള ഭിത്തിയില്‍ എഴുതി - കപ്പല്‍ച്ചൊരുക്കിന്റെ അബോധാവസ്ഥയിലേക്കു തന്നെയാണ് വീണ്ടും തുറമുഖം വിടുന്നത്. അക്ഷരങ്ങള്‍ ഒക്കെയും ഇരട്ടിച്ചിട്ടുണ്ടാവം... ഉറക്കത്തില്‍ പെന്‍സില്‍ താഴെ വീണ് മുനയേയില്ലാതായിക്കാണും...

ഒച്ചയുണ്ടാക്കാത്ത ഫോണിനെ കാതോട് ചേര്‍ത്തപ്പോള്‍ ഡയല്‍ ടോണിനു പകരം "അവള്‍ വന്നു"വെന്ന് മാത്രം കേട്ടു. ധൃതിയില്‍ വെയിലിലേക്കോടുമ്പോള്‍ ചുറ്റുപാടുകളില്ലായിരുന്നു. പെരറിയാമരക്കാടുകള്‍ക്കിടയില്‍ 'അവള്‍' കാണാതെ, അവളെക്കണ്ട് ഞാന്‍ നടന്നു. ഒരിക്കല്‍ മാത്രമേ 'അവള്‍' തിരിഞ്ഞു നോക്കിയുള്ളു. കണ്ണട അവ്യക്തമാക്കിയ കണ്ണുകളില്‍ എന്താണ് പൊതിഞ്ഞു വെച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കഴുത്തൊപ്പം മുടിയുള്ള അവളുടെ മുന്‍നിരപ്പല്ലുകള്‍ക്കിടയില്‍ ഒരു ആമ്പല്‍പ്പൂ കോര്‍ക്കാന്‍ പാകത്തില്‍ വിടവുണ്ടായിരുന്നു... പൊടുന്നനെ അവളുടെ കടും തവിട്ടു് ഉടുപ്പിന്റെ ഇളക്കം ഇല്ലാതായി. നെഞ്ചില്‍ കാറ്റു കുടുങ്ങിയ മാതിരി... തിരികെയെത്തി ഇരുട്ടില്‍ താക്കൊല്‍പ്പഴുതു തപ്പിപ്പിടിച്ച്‌ വാതില്‍ തുറന്ന് വെട്ടമിട്ടപ്പോള്‍ മേല്ക്കൂരയിലൂര്‍ന്ന് ഞാന്‍! കഴുത്തില്‍ മാത്രം താങ്ങുമായി 'നില്‍ക്കുന്ന' ആ 'ഞാന്‍' മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത നോട്ടം കണ്ണില്‍ നിറച്ച് എന്നോട് ചോദിച്ചു - "അവളെ കണ്ടുവല്ലേ?" അത്ര മാത്രം... ഞെട്ടി എഴുന്നേറ്റ് നോവിന്റെ ഇല്ലാക്കട്ടിലില്‍ കണ്ണുമിഴിച്ച് കിടക്കുമ്പോഴോര്‍ത്തു - ഏറ്റവും മെല്ലെ ഒഴുകുന്ന കണ്ണീരിലാണ് നാം ഏറ്റവും ഭീകരമായി നമ്മെ അറിയുന്നത്...

അനുധാവനങ്ങളുടെ വഴിവക്കില്‍ - 1

ദിവസങ്ങള്‍ മിക്കപോഴും കടല്‍ത്തീരം പോലെയാണ്. കറുത്ത പേരുകളും ഒരേ സമയം രൂപം നേടുകയും നഷ്ടമാകുകയും ചെയ്യുന്ന ഒട്ടേറെ സമസ്യകളും അവ്യക്തതകളും മാത്രം അവശേഷിപ്പിക്കപെടുന്ന മണ്ണൊലിപ്പിന്റെ മണിക്കൂറുകള്‍.

വിശ്വാസവഞ്ചനയുടെ പുട്ടു പുഴുങ്ങി കട്ടന്‍ കാപ്പിയോടൊപ്പം വിളമ്പുന്ന സ്ഥിരം വീട്ടുവിശേഷങ്ങളുടെ ക്രമം തെറ്റാത്ത പൊള്ളലുകളുമായി കട്ടിലില്‍ കാലു നീട്ടിയിരിക്കേണ്ടുന്ന ഞായറാഴ്ചക്കാലങ്ങള്‍. ഇടക്കാലാശ്വാസത്തിനുപോലും വകനല്‍കാത്ത ഭര്‍ത്താവിന്റെ മുഴുനീളന്‍ സംഭാഷണങ്ങളിലൂടെ മൂരി നിവര്‍ത്തിയോടുന്ന കൊമ്പന്‍ പഴുതാരകളെ കാണാതിരിക്കാനാവില്ല. ഒഴിവാക്കലുകളുടെ എല്ലാ മൂളലുകളെയും വിഫലമാക്കിക്കൊണ്ട് ഒരര്‍ദ്ധ നിമിഷത്തില്‍ പുറപ്പെട്ടുപോവുന്ന ഒച്ചയുടെ വക്കുകളില്‍ തട്ടി കമഴ്ന്നു വീഴാന്‍ ഭാവിക്കെ ചാരി നില്‍ക്കുന്ന ഭിത്തിയില്‍ നിന്നും എണ്ണമെഴുക്കുകള്‍ എന്നിലേക്ക്‌ പടരാന്‍ തുടങ്ങും.

എനിക്കും മുന്നേ 'അദ്ദേഹം' വീട്ടിലെത്തുന്ന ദിവസങ്ങളില്‍ നഗരത്തിലെ ഏതെങ്കിലുമൊരു ഇടവഴിയില്‍ 'താങ്കളുടെ ശ്രീമതിയെ' കണ്ടിരുന്നു എന്ന് ഏതോ പരിചയക്കാരന്‍ പറഞ്ഞ 'നിര്‍ദോഷകര'മായൊരു വാചകവും കക്ഷത്തില്‍ തിരുകിയാവും ഇരിപ്പ്. കറുത്ത തറയുടെ അഴുക്കന്വേഷണങ്ങളിലേക്കു നീങ്ങുന്ന കുനിഞ്ഞു നില്‍പ്പാണ് ചോദ്യോത്തരവേളയുടെ ഏറ്റവും കനം കൂടിയ പാളി . "എന്താണ് നിന്റെ ഭാവം?" എന്നു ചോദിച്ചാല്‍ യാതൊരു ഭാവവുമില്ലാതെ നില്‍ക്കുക. എറിഞ്ഞുടഞ്ഞ പാത്രങ്ങള്‍ കൊണ്ടൊരു വീടുണ്ടാക്കാമായിരുന്നെന്നു ചിലപ്പോള്‍ ഞാനാലോചിക്കാറുണ്ട്.

മീന്‍മുള്ള് തൊണ്ടയില്‍ കുടുക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണം പോലെയാണ് ബന്ധങ്ങള്‍. ഒരിക്കല്‍ ഏറെ പിണക്കങ്ങളുടെ ആകെത്തുകയായി ദേഹത്തുവന്നു വീണ അയാളുടെ കനത്ത പ്രകടനങ്ങളുടെ ആഘാതത്തോടെ കട്ടിലില്‍ ഞാനൊരഭയാര്‍ത്ഥിയായി. രാത്രിയിലെ അപരിചിതനെ പുലര്‍വെട്ടത്തില്‍ തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ തൊണ്ടയില്‍ എണ്ണിയാല്‍ തീരാത്ത തോടികളുള്ള ഒരു കിണര്‍ അനങ്ങി. സ്വാഭിമാനത്തിന്റെ പതാകകളൊന്നും തന്നെ ഉയര്‍ത്താന്‍ ഇല്ലെങ്കിലും മറ്റൊരു മുറിയുടെ രണ്ടു പൂട്ടുകളുള്ള സുരക്ഷിതത്വത്തിലേക്ക് ഞാന്‍ പുതപ്പുമാറ്റി. വിറയ്ക്കാതിരിക്കാന്‍ കുന്നുകളെ കെട്ടിപ്പിടിച്ചു...തൊലിപ്പുറത്തെ മരുന്ന് വെയ്ക്കലില്‍ മാത്രം വിശ്വസിച്ചിരുന്ന അയാള്‍ക്കു മുന്നില്‍ പുളികുറഞ്ഞ മോരു കറിയുടെ മഞ്ഞപ്പായും വറുത്തരച്ച മീന്‍ കറിയുടെ വെന്ത കഷ്ണങ്ങളായും ഒക്കെ ഊണുമേശയില്‍ മാത്രം പ്രത്യക്ഷപ്പെടാന്‍ ഞാന്‍ പിന്നീട് ശ്രദ്ധിച്ചു.

Monday, June 21, 2010

മഴ

നീളെപ്പെയ്യുന്നൊരു
ചുവന്ന മഴയാണു ഞാനിപ്പോള്‍
ആലിപ്പഴങ്ങളെ
അടിക്കുപ്പായങ്ങള്ളില്‍
തടഞ്ഞു നിര്‍ത്തി
മഴക്കറ തീര്‍ക്കുന്നവള്‍...

Tuesday, June 15, 2010

എന്റെ കണ്ണിന്‍ അകത്തേക്ക്
ഒരു ലോകം വരും.
സൂര്യനോ ഭൂമിയോ
ഗ്രഹങ്ങളോ ഇല്ലാത്ത,
സ്വയം പ്രകാശം നിയന്ത്രിക്കുന്ന
നീല പ്രപഞ്ചം.
ലോകവും പ്രപഞ്ചവും
ഇവിടെ ഒന്നാണ്.
മറ്റാരുമില്ല.
ഒന്നുമില്ല.
ശബ്ദമില്ല.
ഇവിടെ നിന്നാണ്
ഞാന്‍ എന്റെ
സ്വത്വം മനസ്സിലാക്കുന്നത്‌.
എന്റെ ഗുണങ്ങള്‍
കുറവുകള്‍, കേടുകള്‍,
ശക്തി, സ്വരൂപം
എല്ലാം ഞാനറിയും.
ഞാന്‍ - ഞാന്‍ മാത്രമാകും.
മുഴുവനും നീല നീല
നീല നീല വെട്ടമാകും.

.